തൃശൂർ: ഏതാനും വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ മിന്നുംതാരമായ കടുമേനി ഉന്നതിയിലെ സച്ചു സതീഷിനും അമ്മയ്ക്കും വിദ്യാഭ്യാസവകുപ്പിന്റെ മുൻകൈയിൽ വീടൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു. സച്ചുവും അമ്മ ബിന്ദുവും ഇന്നലെ കലോത്സവവേദിയിൽ വിദ്യാഭ്യാസമന്ത്രിയെ നേരിട്ടുകണ്ടിരുന്നു.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സ്വദേശികളായ പരേതനായ പി.ആർ. സതീഷിന്റെയും ബിന്ദുവിന്റെയും ഏകമകനായ സച്ചു സതീഷ് ഇത്തവണ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് സച്ചു ഭരതനാട്യത്തിൽ എ ഗ്രേഡ് നേടുന്നത്. കുച്ചിപ്പുടിയിലും കേരളനടനത്തിലും മൂന്നു തവണ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഹൈസ്കൂളിലായിരിക്കുമ്പോൾ തോമാപുരം സെന്റ് തോമസ് സ്കൂളിനെ പ്രതിനിധീകരിച്ചിരുന്ന സച്ചു ഇപ്പോൾ കമ്പല്ലൂർ ഗവ. എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
മലവേട്ടുവ ഗോത്രവർഗത്തിൽപെടുന്ന ഇവർ നിലവിൽ കടുമേനി ഉന്നതിയിൽ ബിന്ദുവിന്റെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ബിന്ദുവിന്റെ മറ്റൊരു സഹോദരിയുടെ മകളായ ലിജിന നർത്തകിയും കവയിത്രിയുമെന്ന നിലയിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. തുടക്കത്തിൽ ലിജിന തന്നെയാണ് സച്ചുവിനെ നൃത്തം അഭ്യസിപ്പിച്ചത്. പിന്നീട് സതീഷിന്റെയും ബിന്ദുവിന്റെയും പ്രോത്സാഹനത്തിൽ നൃത്തവിദ്യാലയങ്ങളിൽ ചേർന്ന് പഠിച്ചു. സതീഷിന്റെ അകാലവിയോഗത്തിനുശേഷം കല്ലെടുത്തും ഇഷ്ടിക ചുമന്നും തൊഴിലുറപ്പിനുപോയും കിട്ടുന്ന വരുമാനംകൊണ്ടാണ് ബിന്ദു മകന്റെ നൃത്തപഠനം തുടർന്നുകൊണ്ടുപോയത്. പലപ്പോഴും ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് സച്ചുവിനെ കലോത്സവവേദികളിലെത്തിച്ചത്. പഠനത്തിലും നൃത്തവേദികളിലും നേടിയെടുത്ത മികവിലൂടെ സച്ചു അമ്മയുടെ വിശ്വാസം കാത്തുസൂക്ഷിച്ചു.
സച്ചുവിന്റെ കുടുംബത്തിന്റെ സ്ഥലവുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എം. രാജഗോപാലൻ എംഎൽഎയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ സച്ചുവിനും അമ്മയ്ക്കും സ്വന്തമായി വീട് നിർമിച്ചുനൽകുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന സച്ചുവിനും അമ്മയ്ക്കും എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.